അപ്പൂപ്പൻതാടികളെ എന്നും ഞാനിഷ്ടപ്പെട്ടിരുന്നു . ഉള്ളംകൈയ്യിൽ ചിരകാലം മുഴുവൻ ഒതുക്കിപ്പിടിക്കാൻമാത്രം അവയൊന്നും നിന്നുതരില്ലെന്നറിയാമായിരുന്നിട്ടും ഞാനിഷ്ടപ്പെട്ടിരുന്നു . നനവിറക്കാതെ, പൊടിയിലൂന്നാതെ, നോട്ടങ്ങളിൽ കുരുങ്ങിവീഴാതെ, പറന്നു നടക്കുന്ന നേർത്ത ചീളുകൾ . ചില്ലുകൂടുകളിലാക്കി സൂക്ഷിച്ചുകൊണ്ടുനടന്നിരുന്നു ഒരിക്കൽ . എൻ്റെ നീരാളിപ്പിടുത്തങ്ങൾ അവയുടെ ഓരോ രോമങ്ങളെയും പിഴുതെറിയാൻ തുടങ്ങുന്നെന്ന് സ്വയം ബോധ്യം വന്ന നിമിഷത്തിൽത്തന്നെ , എൻ്റെ ചില്ലുകൂട്ടിനെ ഞാൻ ശൂന്യമാക്കി . സ്വന്തം തത്വങ്ങളെ സ്വയം കബളിപ്പിച്ചുകൊണ്ടിരുന്നതിൻറെ മടുപ്പായിരിക്കാം എന്തിനെയൊക്കെയോ സ്വാതന്ത്ര്യത്തിലേക്ക് തുറന്നുവിടാൻ എന്നെ പ്രേരിപ്പിച്ചത്. ശൂന്യതകൾ അങ്ങനെതന്നെ നിലനിൽക്കുമായിരിക്കും . ഇനിയുമൊരു അപ്പൂപ്പൻതാടിയെക്കൂടെ വീർപ്പുമുട്ടിച്ചുകൊല്ലാൻ നിൽക്കാതെ, 'ഒരിക്കലിൻറെ ' ഓർമ്മയിൽ കാലം കഴിക്കുമായിരിക്കും. ഞാൻ തുറന്നുവിട്ട എൻ്റെ അപ്പൂപ്പൻതാടികളെ ഇന്നും കാണാറുണ്ട്. ഞാനെന്ന ഓർമ്മയെ മറവിയിൽ മറവുചെയ്യാൻ ശ്രമിക്കുന്നവർ. എങ്കിലും എന്നും ഞാൻ ഇഷ്ടപ്പെട്ടിരുന്നു ... അപ്പൂപ്പൻതാടികളെ ....
സംഗീത
സംഗീത